Kerala
കൊച്ചി: പാചകവാതകത്തിന്റെ വില കുറയ്ക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലും ആവശ്യപ്പെട്ടു സമരപരിപാടികളിലേക്കിറങ്ങുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) സംസ്ഥാന കമ്മിറ്റി.
ഗ്യാസിനും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം കുത്തനെ വിലകൂടി. പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഹോട്ടല്‍ മേഖല. രാജ്യത്ത് 85 ശതമാനം പാചകവാതകം ഉപയോഗിക്കുന്ന ഗാര്‍ഹിക മേഖലയുടെ ഭാരംകൂടി ഹോട്ടല്‍ മേഖലയ്ക്കുമേല്‍ കെട്ടിവച്ച നടപടി അംഗീകരിക്കാനാകില്ല.
ജൂണ്‍ ഒന്നിനകം ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും അറിയിച്ചു.
District News
കോട്ടയം: മാംസവിപണിയില്‍ വില കുതിച്ചുയരുന്നു.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി-അറവുമാട്-കോഴി വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവര്‍ധനയ്ക്കുകാരണം. പോത്തിറച്ചി വില കിലോയ്ക്ക് 380 മുതല്‍ 500 രൂപ വരെയായാണ് ഉയര്‍ന്നത്. പോത്തിറച്ചിക്ക് ജില്ലയില്‍ വില ഏകീകരണമില്ല. പലയിടത്തും വില തോന്നുംപടിയുമാണ്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കന്നുകാലികളുടെയും മാടുകളുടെയും വരവ് പകുതിയായി കുറഞ്ഞതും ലഭ്യതക്കുറവും ചരക്കുനീക്കത്തിലെ തടസങ്ങളുമാണ് പോത്തിറച്ചിയുടെ വിലയെ ബാധിച്ചിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ആന്ധ്രയും തെലുങ്കാനയും മഹാരാഷ്ട്രയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറച്ചി കയറ്റുമതി സ്ഥാപനങ്ങള്‍ ഉയര്‍ന്നവിലയില്‍ പോത്തുകളെ വാങ്ങുന്നതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോത്തുവിപണിയില് വിലയേറി. അതിനാല്‍ കേരളത്തിലേക്ക് കച്ചവടക്കാര്‍ എത്തിക്കുന്ന പോത്തിന്റെ എണ്ണം കുറഞ്ഞു.
ലോക മാര്‍ക്കറ്റില്‍ ഇന്ത്യയില്‍നിന്നുള്ള പോത്തിറച്ചിക്ക് പ്രിയം കൂടുതലായതിനാല്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ഗ്രാമീണ മേഖലകളില്‍ വരെ എത്തി പോത്തിനെ കൊണ്ടുപോകുന്നു. കേരളത്തിലേക്ക് ഇറച്ചിമൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ വാഹനവാടക, ജോലിക്കാരുടെ വേതനം എന്നിവയ്ക്കുള്ള വലിയ ചെലവിന് പുറമേ വൻ നികുതിയുമുണ്ടെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് എം.എ. സലീം പറഞ്ഞു.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ഉരുക്കളെ വാങ്ങാനും അവിടെത്തന്നെ കശാപ്പിനും സൗകര്യമുള്ളിടത്ത് വിലക്കയറ്റം അത്രയേറെ ബാധിച്ചേക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നടക്കുന്ന വേനലവധി വരെ മാംസത്തിനുള്ള ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇറച്ചിവില നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. കൃത്രിമ വിലക്കയറ്റമുണ്ടായാല്പ്പോലും സര്‍ക്കാര്‍ ഇടപെടലിന് സഹായിക്കുന്ന ചട്ടങ്ങളില്ല. തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ വ്യാപാരികളുമായി ബന്ധപ്പെട്ട് ചില ശ്രമങ്ങള്‍ നടത്താറുണ്ടെന്നുമാത്രം.
ഉയര്‍ന്ന താപനില കാരണം കോഴികള്‍ വ്യാപകമായി ചത്തുപോകുന്നത് ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഇതു കോഴിയിറച്ചി വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 135 രൂപയില്‍ നിന്ന് 175 രൂപയായിട്ടാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം വില കുറഞ്ഞതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളര്‍ത്താനോ കര്‍ഷകര്‍ മടിച്ചതാണ് വിപണിയില്‍ കോഴികള്ക്കുണ്ടായ ക്ഷാമത്തിന്റെ മറ്റൊരു കാരണം.
സുനാമി ഇറച്ചിവില്പന വ്യാപകം
ജില്ലയില്‍ സുനാമി ഇറച്ചിവില്പന വ്യാപകമായി.ഇതര സംസ്ഥാനങ്ങളില്‍നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ ജില്ലയിലെ കശാപ്പുശാലകള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് സുനാമി ഇറച്ചിയുടെ വില്‍പ്പന വ്യാപകമായിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാംസ കയറ്റുമതി ഫാക്ടറികള്‍ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കടന്നുവന്നതോടെ അവിടെനിന്നുള്ള പോത്ത്, കാള തുടങ്ങിവയുടെ വില്‍പ്പന ഏതാനും ലോബി കൾ കൈയടക്കി.
ഇതോടെ അവിടെനിന്നുള്ള കന്നുകാലിവരവ് ദുഷ്കരമായി. പ്രതിമാസം ഒന്നരലക്ഷം അറവുമാടുകള്‍ എത്തുന്നത് ഇപ്പോള്‍ അന്‍പതിനായിരമായി കുറഞ്ഞിട്ടുണ്ട്.
ഗോവധ നിരോധനം കര്‍ശനമാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അവിടെ ചത്തുവീഴുന്ന കന്നുകാലികളെ സംസ്കരിക്കാന്‍ കരാറെടുത്തവരില്നിന്നു വാങ്ങുന്ന ഇറച്ചി ശീതീകരണ സംവിധാനമുള്ള വാഹനങ്ങളില്‍ കൊണ്ടുവരുന്നതാണ് ‘സുനാമി ഇറച്ചി’ എന്ന പേരില്‍ അറിയപ്പെടുന്നത്. സുനാമി ഇറച്ചിയുടെ വില്‍പ്പനയ്ക്കെതിരേ തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
District News
കോട്ടയം: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്കു 993 രൂപ കൂട്ടിയതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കോട്ടയത്തെ വില 3096 രൂപയായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ധനവിലയും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. പ്രവര്‍ത്തനചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
ഹോട്ടല്‍ ഭക്ഷണത്തിനു പുറമെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിക്കുന്നതോടെ സമസ്ത മേഖലയിലും വിലവര്‍ധന ഉണ്ടായേക്കും. ഇതോടെ സാധാരണക്കാരന്റെകുടുംബ ബജറ്റ് താളം തെറ്റും. അടുത്ത മാസം സ്കൂള്‍ തുറക്കല്‍ ഉള്‍പ്പെടെയുള്ള വലിയ ചെലവുകള്‍ ഉണ്ടാകും. അതിനിടയിലാണ് അപ്രതീക്ഷിതമായി സിലിണ്ടറുകളുടെ വില വര്‍ധനയും മറ്റു മേഖലയിലെ വിലക്കറ്റവും ഉണ്ടാകുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ചെറുകിട ഭക്ഷണ സംരംഭ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ സിലിണ്ടറുകള്‍ക്കു കടുത്ത ക്ഷാമമാണ് നേരിട്ടത്. ഈ പ്രതിസന്ധിയില്‍നിന്ന് ഹോട്ടലുകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു വരുമ്പോഴാണു വീണ്ടും കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു തിരിച്ചടി നല്‍കുന്നത്. ഹോട്ടലുകള്‍ അടച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ജോലി തിരികെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിവന്നിട്ടുമില്ല.
താങ്ങാന്‍ സാധിക്കില്ല പ്രവര്‍ത്തനച്ചെലവ്
സിലിണ്ടറിന്റെ വില 3000 കടന്നതോടെ ഹോട്ടലുകളുടെയും തട്ടുകടകളുടെയും പ്രവര്‍ത്തനചെലവ് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ധനവിലയും വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.
ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. സൂചനാ പണിമുടക്കിനുശേഷം അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വലിയതോതില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.
ബുക്കിംഗില്‍ മാറ്റങ്ങള്‍
ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗില്‍ പരിഷ്കാരങ്ങള്‍ പ്രാബല്യത്തിലായി. നഗരപ്രദേശങ്ങളില്‍ ഇനിമുതല്‍ 25 ദിവസത്തിനുശേഷമേ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഗ്രാമപ്രദേശങ്ങളില്‍ ഇതു 45 ദിവസമാണ്.
ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ
അഞ്ചു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്. പാചകവാതകത്തിന് ഇങ്ങനെ വില വര്‍ധിച്ചാല്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലാവുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. പശ്ചിമേഷ്യയില സംഘര്‍ഷത്തോടനുബന്ധിച്ചാണ് പാചകവാതക പ്രതിസന്ധി തുടങ്ങുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളിലെ സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായപ്പോഴും സ്വകാര്യ ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്നു. അവര്‍ 4500 രൂപയോളം ഒരു സിലിണ്ടറിന് ഈടാക്കിയിരുന്നു. യഥാര്‍ഥത്തില്‍ പാചകവാതക പ്രതിസന്ധിയുണ്ടായിട്ടല്ല വില വര്‍ധിപ്പിക്കുന്നത്.
കെ.കെ. ഫിലിപ്പുകുട്ടി ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോ. ജില്ലാ പ്രസിഡന്റ്
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
National
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ പ്രീമിയം വേരിയന്റുകളുടെ വില വർധിപ്പിക്കാൻ നിലവിൽ യാതൊരു നിർദേശവുമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. സാധാരണ ഇന്ധനങ്ങൾക്ക് പുറമെ ഉയർന്ന ഗുണനിലവാരമുള്ള 'പ്രീമിയം' പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നില്ല.
ഇന്ത്യയ്ക്ക് പുറത്തുനിന്നും പെട്രോളും ഡീസലും ഇറക്കുമതി ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യം നിലവിൽ മന്ത്രാലയം കാണുന്നില്ല. ആഭ്യന്തര ഉത്പാദനവും ശുദ്ധീകരണ ശേഷിയും രാജ്യത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രാജ്യത്തെ ഇന്ധന ലഭ്യതയിൽ ആശങ്ക വേണ്ടെന്നും വിതരണ ശൃംഖല ശക്തമാണെന്നും ജോയിന്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിനും രാജ്യത്തെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു എന്ന സൂചനയാണ് ഈ പ്രസ്താവന നൽകുന്നത്. സാധാരണക്കാർക്കും വാഹന ഉടമകൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.
Business
ന്യൂഡൽഹി: ഇന്ത്യയിലെ കാർ ഉപയോക്താക്കൾക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള താത്പര്യം വർധിക്കുന്നു. ഇവി ഷോറൂമുകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് തിരക്ക് വർധിച്ചിട്ടുണ്ട്.
വരും മാസങ്ങളിലും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഫെബ്രുവരിയിലെ 3.5 ശതമാനത്തിൽനിന്ന് മാർച്ചിൽ 5.1 ശതമാനമാണ് പുതിയ കാർ വില്പനയിൽ ഇവികളുടെ സംഭാവന. 2025 മാർച്ചിൽ 3.7 ശതമാനം വില്പനയുടെ സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന ലഭ്യതയിലെ ആശങ്കയും ക്രൂഡ് ഓയിൽ വില വർധിച്ചതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പെട്രോൾ-ഡീസൽ വില വർധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതുമാണ് ഉപയോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്കു താത്പര്യമുയർത്തുന്നത്.
ഇന്ധനലഭ്യതയും വിലയും ഒരു പ്രശ്നമായേക്കാമെന്ന് ഉപയോക്താക്കൾ കരുതുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ മാസം കന്പനിയുടെ ഇലക്ട്രിക് കാറുകൾക്കുണ്ടായ അധിക ഡിമാൻഡിന്റെ 20-30 ശതമാനവും പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ആശങ്കമൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ജെഎസ്ഡബ്ല്യു എംജി മാനേജിംഗ് ഡയറക്ടർ അനുരാഗ് മൽഹോത്ര പറഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുന്പോൾ മാർച്ചിൽ ഉപയോക്താക്കളുടെ താത്പര്യത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയതായി കന്പനി പറയുന്നു. ഏപ്രിലിൽ ഇത് വർധിക്കുമെന്നും കന്പനി പ്രതീക്ഷിക്കുന്നു.
വാഹൻ പോർട്ടലിൽനിന്നുള്ള കണക്കുകൾ പ്രകാരം മാർച്ചിൽ പ്രാദേശിക വിപണിയിലെ ഇലക്ട്രിക് കാർ രജിസ്ട്രേഷൻ മുൻ വർഷത്തെ അപേക്ഷിച്ച് 68 ശതമാനം വർധിച്ച് 22490 യൂണിറ്റിലെത്തി.
International
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ 'കാരെക്സ്' തങ്ങളുടെ ഉത്പന്നങ്ങളുടെ വില 30 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുന്നു. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഉത്പാദനച്ചെലവ് കുത്തനെ ഉയർത്തിയതായി വ്യക്തമാക്കി.
കോണ്ടം നിർമാണത്തിന് ആവശ്യമായ പെട്രോകെമിക്കൽ അധിഷ്ഠിത വസ്തുക്കൾ, സിന്തറ്റിക് റബ്ബർ, ലൂബ്രിക്കന്റുകൾ എന്നിവയുടെ വില 2026ന്റെ തുടക്കം മുതൽ ഗണ്യമായി വർധിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതോടെ കപ്പൽ വാടക വർധിക്കുകയും വിതരണത്തിൽ വലിയ താമസം നേരിടുകയും ചെയ്യുന്നു. മുൻപ് ഒരു മാസം കൊണ്ട് എത്തിയിരുന്ന ചരക്കുകൾ ഇപ്പോൾ രണ്ട് മാസത്തോളം എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ആഗോളതലത്തിൽ കോണ്ടം ഉപയോഗത്തിൽ ഏകദേശം 30 ശതമാനത്തോളം വർധന ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വമുള്ള കാലഘട്ടത്തിൽ ആളുകൾ കുട്ടികൾ വേണ്ടെന്ന് വയ്ക്കുന്നത് ഡിമാൻഡ് കൂടാൻ കാരണമായെന്ന് കാരെക്സ് സിഇഒ ഗോ മിയ കിയാറ്റ് പറഞ്ഞു. ലോകപ്രശസ്ത ബ്രാൻഡുകളായ ഡ്യൂറെക്സ്, ട്രോജൻ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കു കോണ്ടം നിർമിച്ചു നൽകുന്നത് കാരെക്സ് ആണ്. അതിനാൽ, കമ്പനിയുടെ ഈ തീരുമാനം ആഗോളതലത്തിൽ തന്നെ ഗർഭനിരോധന ഉത്പന്നങ്ങളുടെ വില കൂടാൻ കാരണമാകും.
International
വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ടാങ്കറുകൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് വില കുതിച്ചുയരാൻ കാരണമായത്. തിങ്കളാഴ്ച എണ്ണവിലയിൽ അഞ്ച് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5.3% വർധിച്ച് ബാരലിന് 95.62 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് വില 5.3% ഉയർന്ന് ബാരലിന് 87.88 ഡോളറിലെത്തി. എണ്ണവിലയിലെ വർധനവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മൂലം ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമായി. തിങ്കളാഴ്ച സെൻസെക്സ് 26.76 പോയിന്റ് (0.03%) മാത്രം ഉയർന്ന് 78,520-ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 11.30 പോയിന്റ് ഉയർന്ന് 24,364-ലുമെത്തി. ബാങ്കിംഗ്, റീട്ടെയിൽ ഓഹരികളിലെ നേട്ടമാണ് വിപണിയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 92.78 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവില ഉയരുന്നത് രൂപയുടെ മൂല്യത്തെ ഇനിയും ബാധിച്ചേക്കാം. ഇന്ത്യയിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 15,344 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
International
മോസ്കോ: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏപ്രിലിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം ഒൻപത് ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.
യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി.
റഷ്യൻ എണ്ണ വലിയ തോതിൽ ആവശ്യമുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. നേരത്തെ വിലകുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യയിലടക്കം എണ്ണ വിൽക്കുന്നത്. വരും മാസങ്ങളിലും സംഘർഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ - ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടായേക്കുമെന്ന് മദ്യ നിർമാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉത്പാദന ചിലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാൻ അനുമതി തേടി വിവിധ സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.
യുദ്ധം മൂലം ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഗ്ലാസ് കുപ്പികളുടെ ഉത്പാദനം തടസപ്പെട്ടു. കുപ്പികൾ നിർമിക്കുന്ന ഫർണസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രകൃതിവാതകം ലഭിക്കാത്തതാണ് ഇതിന് കാരണം. കുപ്പികളുടെ വിലയിൽ ഏകദേശം 20 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ബിയർ കാനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വിതരണ ശൃംഖലയിലും തടസങ്ങൾ നേരിടുന്നുണ്ട്. ഇത് കാനുകളിൽ ലഭിക്കുന്ന ബിയറിന്റെ ലഭ്യതയെ ബാധിക്കും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന് വില നിശ്ചയിക്കുന്നത് സർക്കാരായതിനാൽ, വരും ദിവസങ്ങളിൽ ഇതേക്കുറിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ബിയറിന് ഡിമാൻഡ് കൂടുന്ന സമയമായതിനാൽ, ഉത്പാദനം കുറയുന്നത് വിപണിയിൽ ബിയർ ക്ഷാമത്തിനും വഴിതെളിച്ചേക്കാം.
National
ന്യൂഡൽഹി: രാജ്യത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി.
പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, വിലക്കയറ്റവും തൊഴിലില്ലായ്മയും പൊതുജനങ്ങൾ എത്രത്തോളം സഹിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.
പാർലമെന്റിൽ അർഥവത്തായ ചർച്ച നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്ക അവിടെ ഉയർത്താമായിരുന്നുവെന്നും വയനാട് എംപി അഭിപ്രായപ്പെട്ടു. പാചകവാതക വിലവർധന ചൂണ്ടിക്കാട്ടി പൊതുജനങ്ങളാണ് ഭാരം വഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
വേറിട്ട വാർത്താസമ്മേളനവുമായാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്. അടുപ്പും കുക്കറും ഗ്യാസ് സിലിണ്ടറും നിരത്തിയായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അൽക്ക ലാംബ കോണ്‍ഗ്രസ് കാര്യാലയത്തിൽ വാർത്താസമ്മേളനം നടത്തിയത്.
“പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ എന്ന് രേഖപ്പെടുത്തിയ വെളുത്ത ടീ-ഷർട്ടണിഞ്ഞായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെത്തിയത്. കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിംഗ് പുരി രാജിവയ്ക്കണമെന്നും എൽപിജി വിലവർധന ഉടൻ പിൻവലിക്കണമെന്നും അൽക്ക ലാംബ ആവശ്യപ്പെട്ടു
National
ന്യൂഡൽഹി: വില കൂടുതലായിട്ടും സ്പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാതെ കിടന്നിരുന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും സ്വന്തമാക്കി ഇന്ത്യൻ എണ്ണക്കന്പനികൾ. അമേരിക്കന്‍ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് റഷ്യൻ എണ്ണ വാങ്ങിയത്.
കപ്പലുകളില്‍ കയറ്റിയ നിലയിലുള്ള എണ്ണ വലിയൊരു ശതമാനവും ഏഷ്യന്‍ സമുദ്രപരിധിയിലായിരുന്നു ഉണ്ടായിരുന്നത്. മുന്‍പ് കുറഞ്ഞ വിലയ്ക്കായിരുന്നു റഷ്യന്‍ എണ്ണ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് രണ്ട് മുതല്‍ എട്ട് ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ വാങ്ങിയത്.
യുറല്‍സ്, ഇഎസ്പിഒ, വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ ഏകദേശം ഒരു കോടി ബാരലും റിലയന്‍സ് അത്രതന്നെ അളവിലും എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചതായി റിപ്പോർട്ട്. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകളുടെ സംഘടനകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
യുദ്ധസാഹചര്യം കാരണം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ തടസങ്ങൾ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചുവെന്ന് ഹോട്ടൽ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. ഓർഡർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്നാണ് പരാതി.ബംഗളൂരുവിലെയും മുംബൈയിലെയും പ്രമുഖ റെസ്റ്റോറന്റുകൾ പാചകവാതകമില്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ കരുതൽ ശേഖരം ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പ്രാദേശികമായ വിതരണ പ്രശ്നങ്ങൾ മാത്രമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സിലിണ്ടറുകളുടെ ക്ഷാമം തുടർന്നാൽ വരും ദിവസങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണ മേഖലയിലുണ്ടാക്കിയ ആഘാതം രാജ്യത്തെ അടുക്കളകളിലേക്കും വ്യാപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കന്പനികൾ ഊർജവില വർധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ കൂടി. 14.2 കിലോ ഭാരമുള്ള ഗാർഹിക പാചകവാതക എൽപിജിക്ക് 60 രൂപ വർധിച്ചപ്പോൾ വാണിജ്യ ആവശ്യത്തിനുള്ള എൽപിജിക്ക് 115 രൂപയുടെ വർധനയും വർധിപ്പിച്ചു.
കഴിഞ്ഞ 11 മാസത്തിനിടെ ഇതു രണ്ടാമത്തെ വിലവർധനയാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ എൽപിജി വിലവർധന. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന് 913 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാകട്ടെ 1768.50 രൂപയിൽനിന്ന് 1883 രൂപയായി. ഉജ്വല പദ്ധതിയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് എൽപിജി വിലയിൽ മാറ്റമുണ്ടാകില്ല.
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയരീതിയിലുള്ള വർധനവ് ഉണ്ടായതിനു പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചത് കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്.
സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വര്‍ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനം.
International
വാഷിംഗ്ടൺ ഡിസി: വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ഇറാനിൽ ആളിക്കത്തുമ്പോൾ ഇറാൻ ഭരണകൂടത്തിന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. പ്രക്ഷോഭകരെ ആക്രമിക്കുകയോ വെടിവയ്ക്കുകയോ ചെയ്താൽ ഇടപെടുമെന്നാണ് ഇറാന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ വെടിവച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇറാനിൽ ഏഴ് പേർ കൊല്ലപ്പെട്ടന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാനിൽ പ്രക്ഷോഭകരായ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും 13 പേർക്ക് പരിക്കേറ്റെന്നുമാണ് ഇറാൻ അധികൃതർ സ്ഥിരീകരിച്ചത്.
കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇറാനിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് കറൻസി മൂല്യം ഇടിയുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തത്.
ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഇതോടെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് തുടക്കമിട്ടത്. ഡിസംബർ 28നാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നുപിടിക്കുകയായിരുന്നു.